Wednesday, June 30, 2010

പണി

നല്ലത് കാട്ടാത്ത
കണ്ണേ
നിന്നെ
കണ്ണട തടവില്‍
ഇടുന്നു ഞാന്‍

Thursday, June 17, 2010

ആ ..........

ആരും അറിഞ്ഞില്ല
പറഞ്ഞതുമില്ല
അവിടെ തന്നെ
ഉണ്ടായിരുന്നു
ഒന്നും കേട്ടില്ല
കണ്ടതുമില്ല
എല്ലാം അറിഞ്ഞിരുന്നു
എന്നിട്ടും
എന്തിനാ ...
ആ ..........

Sunday, May 30, 2010

ചിരന്തനം

മണ്ണെണ്ണ തീര്‍ന്നു സ്റ്റൌവില്‍
മാര്ഗങ്ങള്‍ ഒടുങ്ങുന്നു
ചായക്കായ് വച്ചവെള്ളം
വെറുതെ പുകയുന്നു .

വാര്‍ദ്ധക്യം പുതഞ്ഞോരു
വിളക്ക് കെട്ടേപോയി
വിളിപ്പാടകലത്തില്‍
വിറച്ചെത്തുന്നൂ രാത്രി .

കഷ്ട കാലങ്ങള്‍ ദേഹ
മോഹങ്ങള്‍ തകര്‍ക്കുമ്പോള്‍
പെട്ടുപോമിരുട്ടിനെ
പുറത്താക്കുവാനാര്.

നില്‍ക്കുക ബീടിച്ചുണ്ടില്‍
നിന്നിറ്റു തീ തന്നു പോക
ചുമയില്‍ കഭം കൂടി
പുക കുടുങ്ങുന്നൂ നെഞ്ചില്‍ .

മേല്മുറിഞ്ഞപ്പുറത്തായ്
അലറി വിളിപ്പതാര്
അഗതി മുറിക്കുള്ളിലായ്
അനാഥ പ്രേതങ്ങളോ.

മഴയീ മാളത്തിലും
ഇരമ്പി പെയ്തെതുന്നു
കതകു പൂട്ടീടാതെ
നില്ക്കുകയാണിപ്പോഴും.

Saturday, May 8, 2010

വേനല്‍

ആ വഴി വരില്ല ഞാന്‍
ഇനിമേല്‍ എന്നാകിലും
തോന്നുന്നുവെങ്കില്‍ മാത്രം
മടങ്ങി വരൂ മഴേ
ദാഹമാണ് എന്നും കാടിന്‍
ഉള്‍തുടിപ്പുകള്‍ കോര്‍ക്കും
വേരുകള്‍ തേടും
ജല ജാലകം തുറക്കുവാന്‍ .

Monday, September 21, 2009

കവിതയുടെ വിരല്‍ത്തുമ്പില്‍

ഉപേക്ഷിക്കപ്പെട്ടൊരു

ഊമക്കുഞ്ഞിന്റെ നിലവിളി

എങ്ങനെയാണു

എനിക്കുമാത്രം

കേള്‍ക്കുവാനാകുന്നത്?

ഉറക്കത്തിനും

ഉണര്‍ച്ചയ്ക്കുമിടയിലെ

നൂല്‍വഴികടന്നു

എന്തിനാണവള്‍

നിര്‍ത്താതെ കരയുന്നത് ?

അദൃശ്യമായ

ഏത് വിരല്‍ പിടിച്ചാണ്

അവള്‍

അരികിലേക്ക് വരുന്നതു ?

കുഞ്ഞുങ്ങളില്ലാത്തവളുടെ

അമ്മ മനസ്സുപോലെ

എന്തിനാണ് ഞാന്‍

വിതുമ്പുന്നത്

രാത്രിപോലും അറിയാതെ .

Saturday, May 9, 2009

വഴി

ഒന്ന്
വരമ്പ്
ഒക്കെയും
ഓര്‍മ്മയാകുന്നു
അല്പമുമ്പു
പറഞ്ഞതും
തൊട്ടകന്നതും
ചിരിച്ചതും
ഒട്ടകന്നുനിന്ന്
പരസ്പരം
പഴിച്ചതും
ഉണര്‍ന്നതും
ഉറക്കം
വരുന്നെന്നു
പറഞ്ഞതും
കോട്ടുവായിട്ടു
വായ് തുറന്നതും
എന്താ രാത്രി
ഉറക്കമില്ലേ
എന്ന് തിരഞ്ഞതും
ഒക്കെയും
ഓര്‍മ്മയാകുന്നു!

ഓര്‍മ്മയാണ്
ഏതിലേക്കും
തിരച്ചു നടക്കുവാന്‍
പാതയാകുന്നത്!

പെണ്ണിനുള്ള
കുറിപ്പ് തുന്നീടുവാന്‍
അക്ഷരങ്ങള്‍
പെറുക്കി നല്‍കുന്നതും
കുഞ്ഞിനുള്ള
മരുന്ന് വാങ്ങിക്കുവാന്‍
കുറിപ്പ് കീശയില്‍
വച്ചു തരുന്നതും !
ഓര്‍മ്മ
മാത്രമാണല്ലോ!

ദൂരെ നിന്നും
വരുന്ന
ദേശാടനക്കിളികളെ
കണ്ടു നോക്കിനിര്‍ത്തുന്നതും
ഓര്‍മ്മയാണല്ലോ!

ഓര്‍മ്മയാകുന്നു
എനിക്ക്
ബാല്യത്തിലെ
വയലിലേക്കും
പട്ടം പറത്തിയ
മണലിലേക്കും
പഴയ ചങ്ങാതി തന്‍
ചെറുകരത്തില്‍
പുരണ്ട മിഠായിതന്‍
മധുരമൂറുന്ന
ഉച്ച നേരത്തിലും!
പത്തുപൈസയ്ക്ക്
കിട്ടിയ
അച്ചാറുവെള്ളമേകിയ
പുളിയെരിയുപ്പിലും!
അതിലുമപ്പുറം
വളരെപ്പഴകിയോരെന്നിലെക്കും
വരമ്പായിമാറുക!

ഈ വരമ്പേറി
എത്രപോയീടിലും
കുഴയുകില്ലിറ്റു
കണ്ണീര്‍ പൊടിയിലും .
രണ്ട്
ചാല്‍
നാമറിയാതെ
എത്ര ചാലുകള്‍
അകം
പുറം
ഇരുള്‍
വെളിച്ചം
തിരിച്ചിയതിങ്ങനെ
തെളിഞ്ഞ്
കലങ്ങി
എവിടെയൊക്കെയോ
ഒഴുകിടുന്നത്
പ്രണയം
കലഹ-
മരണജീവിത
വിവിധ
വേഷങ്ങള്‍
ആടി തിമിര്‍ത്തത് .
എത്ര ചാലുകള്‍
അടിയൊഴുക്കുകള്‍
നിരന്തരം
നമ്മില്‍
മറഞ്ഞു
നില്‍പ്പത്!
മകള്‍
മകന്‍
അമ്മ
ഇണ
ഇടര്‍
പ്രാണന്‍
ഇതുപോല്‍
എങ്ങും
വരിഞ്ഞു
നില്‍പ്പത് !
ഒരു ചാല്‍
ജീവന്‍
പകര്‍ന്നു
നല്‍കുമ്പോള്‍
മറുചാല്‍
മൃത്യുവില്‍
വിളക്ക്
വച്ചിടും .
എവിടെയൊക്കെയോ
അദൃശ്യരായ്‌
പലരടുത്തു
നിന്നിരുള്‍
ചവച്ചു
തുപ്പിടും.
അറിഞ്ഞിടാതകം
വഴി
അദൃശ്യമായ്
സുദൃഢ സ്നേഹത്തിന്‍
പെരുംചാല്‍
പാടുകള്‍ !
മൂന്ന്
ദൂരം
എത്ര ദൂരങ്ങള്‍
ഹ്രെസ്വ ജീവിതം
ഏകിയ പാഠങ്ങള്‍
യാത്രയിങ്ങനെ
വഴി അറിഞ്ഞു
അറിയാതെ
നടന്ന്
അകലമില്ലാതെ
നിറഞ്ഞൊഴുകി
പിന്നെയും
എത്തിയും
മറന്നും
ഓര്‍ത്തും
എവിടെയൊക്കെയോ
എന്തിലോക്കെയോ !

Monday, May 4, 2009

ചൂട്ടുമിന്നും വെളിച്ചത്തില്‍

അശാരിയമൂമ്മയെ
ആശുപത്രിയില്‍
കൊണ്ടുപോകാന്‍
ഓട്ടോ വിളിക്കാന്‍ വന്നത്
ഷാജി .

ചൂട്ടുമിനും വെളിച്ചത്തില്‍
എന്റെ ഓട്ടോ
ആശുപത്രിയിലേക്ക്
പാഞ്ഞുപോയത്,
ഡോക്ടറുടെ മുറ്റത്ത്‌
അവര്‍ ഉണര്‍ന്നു വരും വരെ
കാത്തുനിന്നത്
അവനൊപ്പം .

ഇനിയവര്‍
ഒട്ടോയില്‍നിന്നും
ഇറങ്ങില്ല '
എന്നു പറഞ്ഞ്
ഡോക്ടര്‍ മടങ്ങിയിട്ടും
അവന്‍
ന്ശ്ശബ്ദനായിരുന്നു.

തോളില്‍ കിടന്ന
തോര്‍ത്തു കൊണ്ട്
അവരെ പുതപ്പിച്ച്‌
രണ്ടു പേര്‍ക്കിടയില്‍
നന്നായിരുത്തി
ചൂട്ടുമിന്നും വെളിച്ചത്തില്‍
തിരച്ചു പാഞ്ഞപ്പോള്‍
ഓരിയിട്ടോടിയ
നായ്ക്കളെ നോക്കി
അവന്‍
എന്തോ പിറുപിറുത്തു .

ആശാരിയമ്മൂമ്മയെ
വാരിയെടുത്ത്
വീട്ടില്‍ കൊണ്ടുക്കിടത്തി
മടങ്ങിപ്പോരുമ്പോഴും
'ശരി പിന്നെക്കാണം'
എന്നല്ലാതെ
അവന്‍
മറ്റൊന്നും പറഞ്ഞില്ല.

ആശാരിയമ്മൂമ്മയുടെ
സഞ്ചയനത്തിന്‍
തലേന്ന് രാത്രിയില്‍
ആരോ വന്നു വിളിച്ചു
ആശുപത്രിയില്‍
പോകണം
ഷാജിക്കു സുഖമില്ല .

ആശാരിയമ്മൂമ്മേടെ
ചെറു മകന്‍
ഷാജിയേംകൊണ്ട്
ചൂട്ടുമിന്നും വെളിച്ചത്തില്‍
പല ആശുപത്രികള്‍ക്ക് മുന്നിലും
കയറിയിറങ്ങി ;
'ഇവിടെ പറ്റില്ല 'എല്ലാവരും പറഞ്ഞു.

വാറ്റ്‌ ചാരായവും
അവന്‍ കഴിച്ച വിഷപ്പഴവും
അവനെ ബോധത്തില്‍നിന്ന്
അകറ്റി നിര്‍ത്തി.

ഒടുവിലെത്തിയ
ആശുപത്രിയില്‍
കുടിപ്പിച്ച ഉപ്പുവെള്ളവും
കഴിച്ച ഒതളങ്ങയും
ഒറ്റതവണ മാത്രം
നീട്ടിഛര്‍ദ്ദിച്ചു.

പിന്നെപ്പിന്നെ
ഓരോ രാവിന്‍ തിരുവിലും നിന്ന്
ചൂട്ടുമിന്നുംവെളിച്ചത്തില്‍
അവന്റെ
കോങ്കണ്ണുകള്‍
എന്നെത്തന്നെ
തുറിച്ചു നോക്കുന്നത്
ഞാന്‍ അറിയുന്നു
എത്രയൊക്കെ
ഇറുക്കി
കണ്ണുകളടയ്ക്കിലും!